Ezequiel 43

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 അതിനുശേഷം ആ പുരുഷൻ എന്നെ കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന കവാടത്തിലേക്കു കൊണ്ടുവന്നു.

2 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്നു വരുന്നതു ഞാൻ കണ്ടു. അവിടത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയായിരുന്നു. അവിടത്തെ തേജസ്സുകൊണ്ട് ഭൂമി ഉജ്ജ്വലമായി.

3 ഞാൻ കണ്ട ദർശനം നഗരത്തെ നശിപ്പിക്കാൻ അവിടന്നു വന്നപ്പോഴത്തെ ദർശനംപോലെയും, കേബാർനദീതീരത്തു ഞാൻ കണ്ട ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.

4 യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ ആലയത്തിലേക്കു പ്രവേശിച്ചു.

5 അപ്പോൾ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.

6 ആ പുരുഷൻ എന്റെ അടുക്കൽ നിൽക്കുമ്പോൾ ഒരുവൻ ആലയത്തിന്റെ ഉള്ളിൽനിന്ന് എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.

7 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിനായുള്ള സ്ഥലവും എന്റെ പാദങ്ങൾ വെക്കാനുള്ള ഇടവുമാകുന്നു. ഇസ്രായേല്യരുടെ മധ്യേ ഞാൻ എന്നേക്കും വസിക്കുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനമോ അവരുടെ രാജാക്കന്മാരോ അവരുടെ വ്യഭിചാരംകൊണ്ടും അവരുടെ രാജാക്കന്മാരുടെ മരണത്തോട് അനുബന്ധിച്ച് നടത്തുന്ന ശവസംസ്കാരയാഗങ്ങൾകൊണ്ടും ഇനിമേലാൽ എന്റെ വിശുദ്ധനാമത്തെ മലീമസമാക്കുകയില്ല.

8 എനിക്കും അവർക്കും ഇടയിൽ ഒരു ചുമർമാത്രം ഉണ്ടായിരിക്കുമാറ്, തങ്ങളുടെ ഉമ്മറപ്പടികൾ എന്റെ ഉമ്മറപ്പടികൾക്കു സമീപവും തങ്ങളുടെ കട്ടിളകൾ എന്റെ കട്ടിളകൾക്കു സമീപവും ആക്കിയിട്ടാണ് അവർ എന്റെ നാമം അശുദ്ധമാക്കിയത്. അവർ ചെയ്ത മ്ലേച്ഛകർമങ്ങളിലൂടെ അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കിയിരിക്കുന്നു. തന്മൂലം ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.

9 ഇപ്പോൾ അവർ തങ്ങളുടെ വ്യഭിചാരവും തങ്ങളുടെ രാജാക്കന്മാർക്കുവേണ്ടി നടത്തുന്ന ശവസംസ്കാരയാഗങ്ങളും എന്റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ. അപ്പോൾ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും.

10 “മനുഷ്യപുത്രാ, ഇസ്രായേൽജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന് ഈ ആലയം അവർക്ക് വിവരിച്ചുകൊടുക്കുക. അവർ അതിന്റെ പരിപൂർണത പരിഗണിക്കുക.

11 അവർ തങ്ങൾചെയ്ത എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നെങ്കിൽ ആലയത്തിന്റെ രൂപകൽപ്പനയും—അതിന്റെ സംവിധാനവും അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും—അതിന്റെ സമ്പൂർണ രൂപകൽപ്പനയും അനുശാസനങ്ങളും നിയമങ്ങളും അവരെ അറിയിക്കുക. അവർ അതിന്റെ രൂപകൽപ്പനയോടു വിശ്വസ്തരായി അതിന്റെ എല്ലാ അനുശാസനങ്ങളും അനുസരിക്കേണ്ടതിന് അതെല്ലാം അവർ കാൺകെ എഴുതിവെക്കുക.

12 “ഇതാണ് ആലയത്തെ സംബന്ധിച്ചുള്ള പ്രമാണം: പർവതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം. ഇതാണ് ആലയത്തെക്കുറിച്ചുള്ള നിയമം.

13 “നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം:

14 നിലത്തുള്ള അതിന്റെ ചുവടുമുതൽ താഴത്തെ തട്ടുവരെ അതിന് രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം.

15 യാഗപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരമുണ്ടാകണം. അടുപ്പിൽനിന്നു മുകളിലേക്ക് നാലുകൊമ്പ് ഉണ്ടായിരിക്കണം.

16 യാഗപീഠത്തിന്റെ അടുപ്പ് പന്ത്രണ്ടുമുഴം നീളത്തിലും പന്ത്രണ്ടുമുഴം വീതിയിലും സമചതുരമായിരിക്കണം.

17 മുകളിലത്തെ തട്ടും പതിന്നാലുമുഴം നീളത്തിലും പതിന്നാലുമുഴം വീതിയിലും സമചതുരമായിരിക്കണം. അതിന്റെ വക്ക് ചുറ്റും അര മുഴവും ചുവട് ചുറ്റും ഒരുമുഴവും ആയിരിക്കണം. യാഗപീഠത്തിലേക്കുള്ള പടികൾ കിഴക്കോട്ടായിരിക്കണം.”

18 പിന്നീട് അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാഗപീഠം നിർമിച്ചുകഴിയുമ്പോൾ ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും രക്തം തളിക്കുന്നതിനുമുള്ള അനുശാസനങ്ങൾ ഇവയായിരിക്കും:

19 സാദോക്കിന്റെ പുത്രന്മാരായി എനിക്കു ശുശ്രൂഷചെയ്യാൻ അടുത്തുവരുന്ന ലേവ്യരായ പുരോഹിതന്മാർക്ക് പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെ കൊടുക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

20 അതിന്റെ കുറെ രക്തം എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പുകളിലും മുകൾത്തട്ടിന്റെ നാലു കോണുകളിലും വക്കിന്മേൽ ചുറ്റിലും പുരട്ടി യാഗപീഠം ശുദ്ധീകരിച്ച് അതിനുള്ള പ്രായശ്ചിത്തം കഴിക്കുകയും വേണം.

21 കാളക്കിടാവിനെ പാപശുദ്ധീകരണയാഗത്തിനായി എടുത്തു വിശുദ്ധമന്ദിരത്തിനു പുറത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം.

22 “രണ്ടാംദിവസം നീ പാപശുദ്ധീകരണയാഗമായി ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ അർപ്പിക്കണം. കാളക്കിടാവിന്റെ യാഗംകൊണ്ട് ശുദ്ധീകരണം നടത്തിയതുപോലെ യാഗപീഠവും ശുദ്ധീകരിക്കപ്പെടണം.

23 അതിനു ശുദ്ധീകരണം വരുത്തിയശേഷം നീ ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം, രണ്ടും ഊനമില്ലാത്തവ ആയിരിക്കണം.

24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെമേൽ ഉപ്പുവിതറി അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം.

25 “ഏഴുദിവസത്തേക്ക് നീ ഓരോ കോലാട്ടുകൊറ്റനെ ദിനംപ്രതി പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയുംകൂടെ നീ അർപ്പിക്കണം.

26 ഏഴുദിവസത്തേക്ക് യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തി അതിനെ ശുദ്ധീകരിക്കണം; അങ്ങനെ അത് വിശുദ്ധ ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിക്കണം.

27 ഈ ദിവസങ്ങൾ തികഞ്ഞശേഷം എട്ടാംദിവസംമുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അപ്പോൾ ഞാൻ നിങ്ങളെ കൈക്കൊള്ളും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 43, comparar traduções ou montar um estudo — tudo direto pelo WhatsApp.