Ezequiel 42

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു:

2 അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു.

3 അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു.

4 മുറികളുടെ മുൻഭാഗത്ത് ഉള്ളിലായി പത്തുമുഴം വീതിയിലും നൂറുമുഴം നീളത്തിലും ഒരു നടപ്പാത ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കുഭാഗത്തായിരുന്നു.

5 താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു.

6 മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു.

7 മുറികൾക്കും പുറത്തെ അങ്കണത്തിനും സമാന്തരമായി ഒരു പുറംചുമർ ഉണ്ടായിരുന്നു. അതിന് മുറികൾക്കു മുമ്പിൽ അൻപതുമുഴം നീളമുണ്ടായിരുന്നു.

8 പുറത്തെ അങ്കണത്തിനടുത്തു നിരനിരയായുള്ള മുറികളുടെ നീളം അൻപതു മുഴവും വിശുദ്ധമന്ദിരത്തിനു തൊട്ടടുത്തുള്ള നിരയുടെ നീളം നൂറു മുഴവുമായിരുന്നു.

9 പുറത്തെ അങ്കണത്തിൽനിന്ന് ഈ മുറികളിലേക്കു കടക്കാൻ താഴത്തെ നിലയിൽ കിഴക്കുവശത്തായി ഒരു പ്രവേശനം ഉണ്ടായിരുന്നു.

10 തെക്കേവശത്ത് പുറത്തെ അങ്കണമതിലിനോടു ചേർന്ന് ദൈവാലയമുറ്റത്തോടു ചേർന്ന് പുറത്തെ മതിലിന് എതിരേ മുറികളുണ്ടായിരുന്നു.

11 അവയുടെ മുൻഭാഗത്ത് ഒരു നടപ്പാത ഉണ്ടായിരുന്നു. അവയ്ക്കു നീളവും വീതിയും പുറത്തേക്കുള്ള വാതിലുകളും അളവുകളും വടക്കുഭാഗത്തെ മുറികൾക്കു സമാനമായിരുന്നു. വടക്കുവശത്തുള്ള വാതിലുകൾപോലെയായിരുന്നു

12 തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു.

13 അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ.

14 പുരോഹിതന്മാർ ഒരിക്കൽ വിശുദ്ധമന്ദിരത്തിന്റെ ചുറ്റുവട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, ശുശ്രൂഷിക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റാതെ അവർ പുറത്തെ അങ്കണത്തിലേക്ക് പോകാൻ പാടുള്ളതല്ല, കാരണം ആ വസ്ത്രങ്ങൾ വിശുദ്ധമല്ലോ. ജനത്തിനുള്ള സ്ഥലത്തിനടുത്ത് ചെല്ലുന്നതിനുമുമ്പ് അവർ വേറെ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.”

15 ദൈവാലയത്തിന്റെ അന്തർഭാഗമെല്ലാം അളന്നുതീർന്നശേഷം അദ്ദേഹം എന്നെ കിഴക്കേ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുപോയി. ദൈവാലയപ്രദേശം ചുറ്റും അളന്നു.

16 കിഴക്കേവശം അളവുദണ്ഡിനാൽ അളന്നു; അത് അഞ്ഞൂറു മുഴമെന്നു കണ്ടു.

17 വടക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡിന്റെ കണക്കനുസരിച്ച് അത് അഞ്ഞൂറ് മുഴമായിരുന്നു.

18 തെക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.

19 അനന്തരം അദ്ദേഹം പടിഞ്ഞാറുവശത്തെത്തി അവിടവും അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.

20 അങ്ങനെ ആ പ്രദേശമാകെ, നാലുവശവും അദ്ദേഹം അളന്നു. വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻവേണ്ടി അവിടെ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ഉള്ള ഒരു മതിൽ ഉണ്ടായിരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 42, comparar traduções ou montar um estudo — tudo direto pelo WhatsApp.