Números 9

Indian Revised Version in Malayalam (MAL) vs AAI

1 അവർ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിൻ്റെ രണ്ടാം വര്‍ഷം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:

2 “യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കേണം.

3 അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്‍റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കേണം.”

4 ‘പെസഹ ആചരിക്കണമെന്ന്’ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.

5 അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.

6 എന്നാൽ ഒരു മനുഷ്യന്‍റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നു തന്നെ മോശെയുടെയും അഹരോന്‍റെയും മുമ്പാകെ വന്ന് അവനോട്:

7 “ഞങ്ങൾ ഒരുവന്‍റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത്” എന്നു ചോദിച്ചു.

8 മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ” എന്നു പറഞ്ഞു.

9 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്

10 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കേണം.

11 രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കേണം.

12 രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്‍റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കേണം.

13 എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്‍റെ പാപം വഹിക്കേണം.

14 നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കേണം.

15 തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സമാഗമനകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.

16 അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു.

17 മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും.

18 യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും.

19 മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു.

20 ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.

21 ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.

22 രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും.

23 യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Números 9, comparar traduções ou montar um estudo — tudo direto pelo WhatsApp.