Levítico 17

Indian Revised Version in Malayalam (MAL)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 “നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ഇതാകുന്നു:

3 യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും

4 അതിനെ യഹോവയുടെ കൂടാരത്തിന്‍റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.

5 യിസ്രായേൽ മക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ പുരോഹിതന്‍റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.

6 പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം.

7 അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’

8 “നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കുകയും

9 അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

10 യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവൻ്റെ നേരെ ഞാൻ ദൃഷ്ടിവച്ച് അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്ന് ഛേദിച്ചുകളയും.

11 മാംസത്തിൻ്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അത് നിങ്ങൾക്ക് തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.

12 അതുകൊണ്ടത്രേ “നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത്” എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.

13 “യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഭക്ഷിക്കാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്‍റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

14 സകലജഡത്തിൻ്റെയും ജീവൻ അതിന്‍റെ ജീവന് ആധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽ മക്കളോട്: “യാതൊരു ജഡത്തിൻ്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത്” എന്നു കല്പിച്ചത്; സകലജഡത്തിൻ്റെയും ജീവൻ അതിന്‍റെ രക്തമല്ലോ; അത് ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

15 സ്വാഭാവികമായി ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ ഭക്ഷിക്കുന്നവനെല്ലാം സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.

16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.”

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Levítico 17, comparar traduções ou montar um estudo — tudo direto pelo WhatsApp.