Ezequiel 12

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 യഹോവയുടെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:

2 “മനുഷ്യപുത്രാ, കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയുമിരിക്കുന്ന മത്സരമുള്ള ജനത്തിന്റെ മധ്യത്തിലാണ് നീ പാർക്കുന്നത്. കാരണം അവർ മത്സരമുള്ള ഒരു ജനതതന്നെ.

3 “അതുകൊണ്ട് മനുഷ്യപുത്രാ, യാത്രയ്ക്കുള്ള ഭാണ്ഡം ഒരുക്കി പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറെടുക്കുക; പകൽസമയത്ത് അവർ കാൺകെ നിന്റെ സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പുറപ്പെടുക. മത്സരമുള്ള ഒരു ജനതയെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്സിലാക്കിയെന്നുവരാം.

4 പകൽസമയത്ത് അവർ കാൺകെ പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറാക്കിവെച്ച നിന്റെ ഭാണ്ഡം പുറത്തുകൊണ്ടുവരിക. പിന്നീട് വൈകുന്നേരത്ത് അവർ നോക്കിനിൽക്കുമ്പോൾത്തന്നെ പ്രവാസത്തിലേക്കെന്നപോലെ പുറപ്പെടുക.

5 അവർ കാൺകെ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ നിന്റെ ഭാണ്ഡവുമായി പുറപ്പെടുക.

6 അവർ കാൺകെ ഭാണ്ഡം നിന്റെ ചുമലിലേറ്റി ഇരുട്ടത്ത് യാത്രപുറപ്പെടുക. നിലം കാണാത്തവിധം നിന്റെ മുഖം മൂടുക. ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു ചിഹ്നമാക്കിയിരിക്കുന്നു.”

7 എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു.

8 രാവിലെ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:

9 “മനുഷ്യപുത്രാ, മത്സരമുള്ള ജനതയായ ഇസ്രായേൽജനം ‘നീ എന്താണു ചെയ്യുന്നത്?’ എന്നു നിന്നോടു ചോദിച്ചില്ലേ?

10 “അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ അരുളപ്പാട് ജെറുശലേമിലെ പ്രഭുക്കന്മാർക്കും അതിലുള്ള ഇസ്രായേൽജനം മുഴുവനും ഉള്ളതാണ്.

11 ഞാൻ നിങ്ങൾക്ക് ഒരു ചിഹ്നമാണ്,’ എന്ന് അവരോടു പറയുക.

12 “അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടിൽ തന്റെ ഭാണ്ഡം ചുമലിലേറ്റി പുറപ്പെടും; അതു പുറത്തുകൊണ്ടുവരാൻ അവൻ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കും; നിലം സ്വന്തം കണ്ണുകൊണ്ടു കാണാത്തവിധം അയാൾ തന്റെ മുഖം മറയ്ക്കും.

13 മാത്രമല്ല, ഞാൻ എന്റെ വല അയാളുടെമേൽ വിരിക്കും; എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും; ഞാൻ അയാളെ കൽദയരുടെ ദേശമായ ബാബേലിലേക്കു കൊണ്ടുവരും. എങ്കിലും ഇതൊന്നും അയാൾ സ്വന്തം കണ്ണുകളാൽ കാണുകയില്ല. അവിടെവെച്ച് അയാൾ മരിക്കും.

14 അയാൾക്കു ചുറ്റുമുള്ള അയാളുടെ സഹായികളെയും മുഴുവൻ സൈന്യത്തെയും ഞാൻ കാറ്റിൽ ചിതറിക്കും. അവരുടെ പിന്നാലെ ഞാൻ ഊരിപ്പിടിച്ച വാളുമായി പിൻതുടരും.

15 “ഞാൻ അവരെ ജനതകൾക്കുമധ്യേ ചിതറിച്ച് രാജ്യങ്ങളിലൂടെ ഛിന്നിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.

16 എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”

17 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

18 “മനുഷ്യപുത്രാ, വിറയലോടെ നിന്റെ അപ്പം തിന്നുകയും നടുക്കത്തോടും ഭീതിയോടുംകൂടെ നിന്റെ വെള്ളം കുടിക്കുകയും ചെയ്യുക.

19 ദേശത്തെ ജനങ്ങളോട് ഇപ്രകാരം പറയുക: ‘ഇസ്രായേൽദേശത്തുള്ള ജെറുശലേംനിവാസികളെപ്പറ്റി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിൽ വസിക്കുന്നവരുടെ അതിക്രമം നിമിത്തം അതിലുള്ള ഒരു വസ്തുവും അവശേഷിപ്പിക്കാതെ സകലതും കൊള്ളചെയ്യപ്പെടും. അതുകൊണ്ട് അവർ ഭീതിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.

20 നിവാസികളുള്ള പട്ടണങ്ങൾ ശൂന്യമായും ദേശം നിർജനമായും തീരും; അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”

21 യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:

22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ നീണ്ടുപോകുന്നു, ദർശനങ്ങളൊന്നും നിവൃത്തിയാകുന്നതുമില്ല,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെപ്പറ്റി നിങ്ങൾക്കുള്ള പഴമൊഴിക്ക് ഇനി എന്തു സാംഗത്യം?

23 അവരോട് ഇങ്ങനെ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ മേലാൽ ഇതൊരു പഴഞ്ചൊല്ലായിത്തീരാതവണ്ണം ഞാൻ ഈ പഴഞ്ചൊല്ലിനെ നിർത്തലാക്കും. എന്നാൽ ദിവസങ്ങൾ അടുത്തുവരുന്നു എന്നും ദർശനങ്ങളെല്ലാം നിറവേറ്റപ്പെടുമെന്നും അവരോടു പറയുക.

24 കാരണം ഇസ്രായേൽജനത്തിൽ ഇനിയൊരിക്കലും കപടദർശനമോ മുഖസ്തുതി പറയുന്ന ദേവപ്രശ്നമോ ഉണ്ടാകുകയില്ല.

25 യഹോവയായ ഞാൻതന്നെ സംസാരിക്കും; ഞാൻ സംസാരിക്കുന്ന വചനങ്ങൾ എല്ലാം നിറവേറുകയും ചെയ്യും; അതിനു കാലതാമസം ഉണ്ടാക്കുകയില്ല; കാരണം, ഹേ, മത്സരമുള്ള ജനതയേ, നിങ്ങളുടെകാലത്ത് ഞാൻ അരുളിച്ചെയ്യുകയും അതു നിറവേറ്റുകയും ചെയ്യും എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.’ ”

26 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:

27 “മനുഷ്യപുത്രാ, ‘അയാൾക്കു ലഭിക്കുന്ന ദർശനം ബഹുകാലത്തിനുശേഷം സംഭവിക്കാനുള്ളതാണ്, അതിവിദൂരഭാവിയിലെ കാര്യമാണ് അയാൾ പ്രവചിക്കുന്നത്’ എന്നിങ്ങനെ ഇസ്രായേൽജനത പറയുന്നു.

28 “അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളൊന്നും ഇനി താമസിക്കുകയില്ല; ഞാൻ അരുളിച്ചെയ്യുന്ന ഏതു വചനവും നിറവേറ്റപ്പെടും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 12, comparar traduções ou montar um estudo — tudo direto pelo WhatsApp.