Êxodo 26

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 “പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം നിർമിക്കണം; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടായിരിക്കണം.

2 എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരിക്കണം; ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.

3 അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം;

4 ഇങ്ങനെ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കണം. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കണം.

5 ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കണം. രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കണം. കണ്ണികൾ നേർക്കുനേർ ആയിരിക്കണം.

6 തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കണം. സമാഗമകൂടാരം ഒന്നായിരിക്കത്തക്കവണ്ണം തിരശ്ശീലകളെ കൊളുത്തുകൊണ്ട് ഒന്നായി പിണച്ചുചേർക്കണം.

7 “സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി, കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കണം.

8 പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരിക്കണം. ഓരോന്നിനും മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.

9 അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം.

10 തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും ഉണ്ടാക്കണം.

11 അതിനുശേഷം വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കണം. കൂടാരം ഒന്നായി ഇണച്ചുചേർക്കത്തക്കവണ്ണം, കൊളുത്തുകൾ കണ്ണികളിൽ ഇട്ട് ഒന്നായി യോജിപ്പിക്കണം.

12 കൂടാരതിരശ്ശീലകളിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പകുതിഭാഗം, സമാഗമകൂടാരത്തിന്റെ പിൻവശത്തു തൂക്കിയിടണം.

13 മൂടുവിരിയുടെ നീളത്തിൽ ശേഷിപ്പുള്ള ഭാഗം, സമാഗമകൂടാരത്തെ മൂടേണ്ടതിന് ഒരുവശത്ത് ഒരുമുഴവും മറ്റേവശത്ത് ഒരുമുഴവും എന്നിങ്ങനെ രണ്ടുവശങ്ങളിലും തൂങ്ങിക്കിടക്കണം.

14 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.

15 “സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കണം.

16 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കണം.

17 പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം.

18 സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം.

19 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.

20 സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും

21 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കണം.

22 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം.

23 സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും ഉണ്ടാക്കണം.

24 രണ്ടു മൂലകളിലും, താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരിക്കണം. രണ്ടു പലകകളും ഇപ്രകാരം ആയിരിക്കണം. അവ രണ്ടും മൂലപ്പലകകളാണ്.

25 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടായിരിക്കണം.

26 “ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കുക; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും

27 മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം.

28 നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം.

29 പലകകൾ തങ്കംകൊണ്ടു പൊതിയണം; സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കണം; സാക്ഷകളും തങ്കംകൊണ്ടു പൊതിയണം.

30 “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചു നീ സമാഗമകൂടാരം ഉയർത്തണം.

31 “നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർക്കണം.

32 നാലു വെള്ളിച്ചുവടുകളിൽ നിൽക്കുന്നതും തങ്കം പൊതിഞ്ഞ ഖദിരമരംകൊണ്ടുള്ള നാലു തൂണുകളുടെന്മേൽ അവ തങ്കക്കൊളുത്തുകളിൽ തൂക്കിയിടണം.

33 കൊളുത്തുകളിൽ തിരശ്ശീല തൂക്കിയിടണം; തിരശ്ശീലയ്ക്കു പിന്നിൽ ഉടമ്പടിയുടെ പേടകം വെക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവുംതമ്മിൽ വേർതിരിക്കുന്നതായിരിക്കണം.

34 അതിവിശുദ്ധസ്ഥലത്ത്, ഉടമ്പടിയുടെ പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെക്കണം.

35 തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം.

36 “കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും ഉണ്ടാക്കണം.

37 ഈ മറശ്ശീലയ്ക്ക് തങ്കക്കൊളുത്തുകൾ ഉണ്ടാക്കണം; ഖദിരമരംകൊണ്ട് അഞ്ചുതൂണുകൾ ഉണ്ടാക്കി, അവ തങ്കംകൊണ്ടു പൊതിയണം. അവയ്ക്കു വെങ്കലംകൊണ്ട് അഞ്ചു ചുവടും വാർത്തുണ്ടാക്കണം.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 26, comparar traduções ou montar um estudo — tudo direto pelo WhatsApp.