Êxodo 24

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാരിൽ എഴുപതുപേരും യഹോവയുടെ അടുത്തേക്കു കയറിവരിക. നിങ്ങൾ ദൂരെനിന്ന് ആരാധിക്കുക.

2 എന്നാൽ മോശമാത്രം യഹോവയെ സമീപിക്കട്ടെ, മറ്റുള്ളവർ അടുത്തുവരാൻ പാടില്ല. ജനം മോശയോടുകൂടെ കയറിവരികയുമരുത്.”

3 മോശ ചെന്ന് യഹോവയുടെ വചനങ്ങളും നിയമങ്ങളും ജനത്തെ അറിയിച്ചു. “യഹോവ കൽപ്പിച്ചിട്ടുള്ളതെല്ലാം ഞങ്ങൾ ചെയ്യും,” എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു.

4 പിന്നെ, യഹോവ അരുളിച്ചെയ്തതെല്ലാം മോശ എഴുതിവെച്ചു.

5 അതിനുശേഷം അദ്ദേഹം ചില ഇസ്രായേല്യയുവാക്കന്മാരെ അയച്ചു; അവർ ചെന്നു ഹോമയാഗങ്ങൾ അർപ്പിക്കുകയും യഹോവയ്ക്കു സമാധാനയാഗമായി കാളക്കിടാങ്ങളെ അർപ്പിക്കുകയും ചെയ്തു.

6 മോശ രക്തത്തിൽ പകുതി പാത്രങ്ങളിൽ ആക്കി; മറ്റേപകുതി യാഗപീഠത്തിന്മേൽ തളിച്ചു.

7 പിന്നെ അദ്ദേഹം ഉടമ്പടിയുടെ പുസ്തകം എടുത്തു ജനത്തെ വായിച്ചുകേൾപ്പിച്ചു. “ഞങ്ങൾ യഹോവയെ അനുസരിക്കും; അവിടന്നു കൽപ്പിച്ചിട്ടുള്ളതെല്ലാം ചെയ്യും,” എന്നു ജനം പറഞ്ഞു.

8 മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചു. “ഈ വചനങ്ങൾ എല്ലാം അനുസരിച്ച് യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തം ഇതാകുന്നു,” എന്നു പറഞ്ഞു.

9 ഇതിനുശേഷം മോശയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാർ എഴുപതുപേരും ചെന്ന്

10 ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. അവിടത്തെ പാദങ്ങൾക്കുകീഴേ ഇന്ദ്രനീലം പതിച്ച തളംപോലെയോ സ്വച്ഛനീലാകാശംപോലെയോ എന്തോ ഉണ്ടായിരുന്നു.

11 എന്നാൽ ഇസ്രായേലിന്റെ ഈ നായകന്മാർക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.

12 യഹോവ മോശയോട്, “നീ പർവതത്തിൽ കയറിവന്ന് ഇവിടെ കാത്തിരിക്കുക; അവരുടെ പ്രബോധനത്തിനായി നിയമവും കൽപ്പനകളും എഴുതിയിട്ടുള്ള കൽപ്പലകകൾ ഞാൻ നിങ്ങളെ പഠിപ്പിക്കും” എന്ന് അരുളിച്ചെയ്തു.

13 മോശ സഹായിയായ യോശുവയോടുകൂടെ പുറപ്പെട്ടു. മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു.

14 ഗോത്രത്തലവന്മാരോട് അദ്ദേഹം, “ഞങ്ങൾ നിങ്ങളുടെ അടുക്കൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾക്കായി ഇവിടെ കാത്തിരിക്കുക. അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും ഒരു തർക്കമുണ്ടായാൽ അവരെ സമീപിക്കാവുന്നതാണ്” എന്നു പറഞ്ഞു.

15 മോശ പർവതത്തിലേക്കു കയറിപ്പോയി. അപ്പോൾ ഒരു മേഘം പർവതത്തെ മൂടി.

16 യഹോവയുടെ തേജസ്സ് സീനായിമലമേൽ ആവസിച്ചു. ആറുദിവസം മേഘം പർവതത്തെ മൂടിയിരുന്നു. ഏഴാംദിവസം യഹോവ മേഘത്തിനുള്ളിൽനിന്ന് മോശയെ വിളിച്ചു.

17 യഹോവയുടെ തേജസ്സ് ഇസ്രായേല്യർക്ക് പർവതത്തിന്റെ മുകളിൽ കത്തിയെരിയുന്ന തീപോലെ കാണപ്പെട്ടു.

18 മോശ പർവതത്തിന്റെ മുകളിലേക്കു ചെന്ന് മേഘത്തിനുള്ളിൽ പ്രവേശിച്ചു. മോശ നാൽപ്പതുപകലും നാൽപ്പതുരാത്രിയും പർവതത്തിൽ ആയിരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Êxodo 24, comparar traduções ou montar um estudo — tudo direto pelo WhatsApp.