Deuteronômio 20

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം:

3 “ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്.

4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”

5 ഉദ്യോഗസ്ഥന്മാർ സൈന്യത്തോട് ഇപ്രകാരം പറയണം: “ആരെങ്കിലും പുതിയ വീട് പണിതിട്ട് ഗൃഹപ്രതിഷ്ഠ നടത്താത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ ഗൃഹപ്രതിഷ്ഠ നടത്തുകയും ചെയ്യും.

6 ആരെങ്കിലും മുന്തിരിത്തോപ്പു നട്ടശേഷം അതിന്റെ ഫലം അനുഭവിക്കാത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.

7 ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.”

8 ഉദ്യോഗസ്ഥന്മാർ വീണ്ടും പറയേണ്ടത്, “ആരെങ്കിലും ഭയപ്പെട്ടോ ഹൃദയം തളർന്നോ ഇരിക്കുന്നവനായിട്ടുണ്ടോ? അവന്റെ സഹപടയാളികളുടെ ഹൃദയം ക്ഷീണിക്കാതെ ഇരിക്കേണ്ടതിന് അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ.”

9 ഉദ്യോഗസ്ഥന്മാർ സൈന്യത്തോടു സംസാരിച്ചശേഷം അവരുടെമേൽ സൈന്യാധിപന്മാരെ നിയമിക്കണം.

10 നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം.

11 അവർ നിങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് വാതിൽ തുറന്നാൽ അവിടെയുള്ള ജനം എല്ലാം നിങ്ങൾക്ക് അടിമകളായി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യണം.

12 എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം.

13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം.

14 എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിങ്ങൾക്കു കൊള്ളയായി എടുക്കാം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുക്കളിൽനിന്ന് നൽകിയ കൊള്ളവസ്തുക്കൾ നിങ്ങൾക്കനുഭവിക്കാം.

15 നിങ്ങൾക്കു സമീപമുള്ള ഈ ജനതകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത എല്ലാ വിദൂരനഗരങ്ങളോടും ഇങ്ങനെതന്നെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.

16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന നഗരങ്ങളിലെ ശ്വാസമുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്.

17 ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ പൂർണമായി സംഹരിക്കണം.

18 അല്ലാത്തപക്ഷം അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്യുന്ന മ്ലേച്ഛതകൾ പിൻതുടരാൻ നിങ്ങളെ പഠിപ്പിക്കും; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപം ചെയ്യാനിടയാകും.

19 ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ?

20 എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഫലങ്ങളുള്ള വൃക്ഷങ്ങൾമാത്രം വെട്ടിക്കളയുക. നിന്നോടു യുദ്ധംചെയ്യുന്ന നഗരം കീഴടങ്ങുംവരെ അവ ഉപയോഗിച്ച് നിനക്കു കൊത്തളങ്ങൾ നിർമിക്കാം.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Deuteronômio 20, comparar traduções ou montar um estudo — tudo direto pelo WhatsApp.