2 Crônicas 22

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.

2 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.

3 മാതാവിന്റെ ദുഷ്‌പ്രേരണമൂലം അഹസ്യാവും ആഹാബുഭവനത്തിന്റെ വഴികളിൽത്തന്നെ ജീവിച്ചു.

4 തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.

5 ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു.

6 രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി.

7 യോരാമിന്റെ അടുക്കലേക്കുള്ള അഹസ്യാവിന്റെ സന്ദർശനം, ദൈവം അദ്ദേഹത്തിന്റെ നാശത്തിന് കാരണമാക്കിത്തീർന്നു. അഹസ്യാവ് അവിടെ എത്തിയപ്പോൾ ആഹാബു ഭവനത്തെ നിശ്ശേഷം നശിപ്പിക്കാനായി യഹോവ അഭിഷേകംചെയ്ത് അയച്ചവനും നിംശിയുടെ മകനുമായ യേഹുവിനെ നേരിടാൻ അദ്ദേഹവും യോരാമിനോടുകൂടെ പോയി.

8 ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു.

9 അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.

10 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ, അവൾ യെഹൂദ്യയിലെ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി.

11 എന്നാൽ യെഹോരാംരാജാവിന്റെ മകളായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ ആ കുഞ്ഞിനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയും ആയിരുന്ന യെഹോശേബാ അഹസ്യാവിന്റെ സഹോദരി ആയിരുന്നതിനാൽ അവൾ ആ ശിശുവിനെ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കൊല്ലുന്നതിനു കഴിഞ്ഞില്ല.

12 അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Crônicas 22, comparar traduções ou montar um estudo — tudo direto pelo WhatsApp.