1 Samuel 13

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ശൗൽ രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ രാജാവായി വാണു.

2 ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു.

3 ഗേബായിലുണ്ടായിരുന്ന ഫെലിസ്ത്യസൈനികകേന്ദ്രം യോനാഥാൻ ആക്രമിച്ചു കീഴടക്കി. ഫെലിസ്ത്യർ അതുകേട്ടു. “എബ്രായർ കേൾക്കട്ടെ,” എന്നു പറഞ്ഞ് ശൗൽ നാടൊട്ടുക്കു കാഹളം ഊതിച്ചു:

4 “ശൗൽ ഫെലിസ്ത്യരുടെ സൈനികകേന്ദ്രം ആക്രമിച്ചു കീഴടക്കിയെന്നും ഫെലിസ്ത്യർക്ക് ഇസ്രായേല്യരോട് മുമ്പുണ്ടായിരുന്നതിലും അധികം വെറുപ്പുണ്ടായി,” എന്നും ഉള്ള വാർത്തകൾ ഇസ്രായേല്യരെല്ലാം കേട്ടു. ജനമെല്ലാം ഗിൽഗാലിൽ ശൗലിന്റെ അടുക്കൽ വന്നുചേരാൻ കൽപ്പനയുണ്ടായി.

5 മൂവായിരം രഥങ്ങളോടും ആറായിരം അശ്വഭടന്മാരോടും കടൽക്കരയിലെ മണൽപോലെ എണ്ണമറ്റ കാലാൾപ്പടകളോടുംകൂടി ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അണിനിരന്നു. അവർ വന്ന് ബേത്-ആവെനു കിഴക്ക് മിക്-മാസിൽ പാളയമിറങ്ങി.

6 തങ്ങളുടെ നില പരുങ്ങലിലാണെന്നും സൈന്യം വളരെ ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇസ്രായേല്യർ മനസ്സിലാക്കി, അതുകൊണ്ട് ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും മാളങ്ങളിലും ജലസംഭരണികളിലുംചെന്ന് ഒളിച്ചു.

7 എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി.

8 ശമുവേൽ അവധിയായി നിശ്ചയിച്ചിരുന്ന ഏഴുദിവസവും ശൗൽ അവിടെത്തന്നെ കാത്തിരുന്നു. എന്നാൽ ശമുവേൽ ഗിൽഗാലിൽ വന്നെത്തിയില്ല. ജനം ശൗലിനെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി.

9 അതുകൊണ്ട് “ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക,” എന്നു ശൗൽ കൽപ്പിച്ചു. അദ്ദേഹംതന്നെ ഹോമയാഗങ്ങൾ അർപ്പിച്ചു.

10 യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു.

11 “താങ്കൾ ചെയ്തതെന്താണ്?” ശമുവേൽ ചോദിച്ചു.

12 ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിൽവെച്ച് എന്റെമേൽ ആക്രമണം തുടങ്ങുമെന്നും ഞാൻ യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചില്ലല്ലോയെന്നും,’ ഞാൻ ചിന്തിച്ചു. അതിനാൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ഈ വിധം ചെയ്തുപോയി” എന്നു മറുപടി പറഞ്ഞു.

13 ശമുവേൽ പറഞ്ഞു: “നീ കാണിച്ചതു ഭോഷത്തമാണ്. നിന്റെ ദൈവമായ യഹോവ നിനക്കുതന്ന കൽപ്പന നീ പാലിച്ചില്ല. ഇസ്രായേലിന്മേൽ നിന്റെ രാജത്വം അവിടന്ന് എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.

14 എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.”

15 ഇതിനെത്തുടർന്ന് ശമുവേൽ ഗിൽഗാലിൽനിന്ന് ബെന്യാമീൻദേശത്തിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണി. വെറും അറുനൂറുപേരുമാത്രമാണ് ഉണ്ടായിരുന്നത്.

16 ശൗലും യോനാഥാനും അവരോടുകൂടെയുള്ള പടയാളികളും ബെന്യാമീൻദേശത്തെ ഗിബെയയിൽ കഴിയുകയായിരുന്നു. അപ്പോൾ ഫെലിസ്ത്യർ മിക്-മാസിൽ പാളയമടിച്ചിരുന്നു.

17 ഫെലിസ്ത്യ പാളയത്തിൽനിന്ന് കൊള്ളസംഘങ്ങൾ മൂന്നുകൂട്ടമായി പുറപ്പെട്ടു; ഒന്ന് ശൂവാലിന്റെ സമീപത്തുള്ള ഒഫ്രയിലേക്കു തിരിഞ്ഞു.

18 മറ്റൊരു സംഘം ബേത്-ഹോരോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കുനേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തിരിഞ്ഞു.

19 ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു.

20 തങ്ങളുടെ കലപ്പ, കൈക്കോടാലി, മഴു, അരിവാൾ മുതലായവ മൂർച്ചകൂട്ടുന്നതിനായി ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുത്തു വരുമായിരുന്നു.

21 കലപ്പയും കൈക്കോടാലിയും മൂർച്ചകൂട്ടുന്നതിനു മൂന്നിൽരണ്ടു ശേക്കേലും മുൾക്കൊളുത്ത്, മഴു, മുൾക്കോൽ ഇവയ്ക്കു മൂന്നിലൊന്നു ശേക്കേലും വീതം കൂലി ഈടാക്കിയിരുന്നു.

22 അതിനാൽ യുദ്ധസമയത്ത് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഭടന്മാരിൽ ആർക്കുംതന്നെ ഒരു വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ശൗലിനും അദ്ദേഹത്തിന്റെ മകൻ യോനാഥാനുംമാത്രമേ അവ ഉണ്ടായിരുന്നുള്ളൂ.

23 ഫെലിസ്ത്യരുടെ കൊള്ളസംഘങ്ങളിൽ ഒന്ന് മിക്-മാസിനടുത്തുള്ള ചുരത്തിലേക്കു കടന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 13, comparar traduções ou montar um estudo — tudo direto pelo WhatsApp.