Ezequiel 10

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‌വന്നു.

2 അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്നു കെരൂബുകളുടെ ഇടയിൽനിന്നു നിന്റെ കൈ നിറയ തീക്കനൽ എടുത്തു നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.

3 ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തിൽ നിറഞ്ഞിരുന്നു.

4 എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.

5 കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.

6 എന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയിൽ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.

7 ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.

8 കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‌വന്നു.

9 ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.

10 അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.

11 അവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.

12 അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.

13 ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർ വിളിച്ചു.

14 ഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.

15 കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവി തന്നേ.

16 കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.

17 ജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.

18 പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.

19 അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കു മീതെ നിന്നു.

20 ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.

21 ഓരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;

22 അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഓരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 10, comparar traduções ou montar um estudo — tudo direto pelo WhatsApp.