2 Samuel 20

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നുനടന്നു.

3 ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.

4 അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.

5 അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.

6 എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.

7 അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.

8 അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.

9 യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

10 എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.

11 യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.

12 അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.

13 അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.

14 എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.

15 മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.

16 അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.

17 അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.

18 എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു.

19 ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.

20 അതിന്നു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‌വാൻ എനിക്കു ഒരിക്കലും സംഗതിയാകരുതേ.

21 കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‌ രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.

22 അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.

23 യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.

24 അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

25 ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.

26 യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 20, comparar traduções ou montar um estudo — tudo direto pelo WhatsApp.