Neemias 2

Indian Revised Version in Malayalam (MAL)

1 അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഒരു ദിവസം ഞാൻ രാജാവിന്‍റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്തു അവന് കൊടുത്തു. ഞാൻ ഇതിന് മുമ്പ് ഒരിക്കലും അവന്‍റെ സന്നിധിയിൽ ദുഃഖിച്ചിരുന്നിട്ടില്ല.

2 രാജാവ് എന്നോട്: “നിന്‍റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ; ഇത് മനോവേദനയല്ലാതെ മറ്റൊന്നുമല്ല” എന്നു പറഞ്ഞു.

3 അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്‍റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്‍റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ?” എന്നു പറഞ്ഞു.

4 രാജാവ് എന്നോട്: “നിന്‍റെ അപേക്ഷ എന്ത്?” എന്നു ചോദിച്ചു;

5 രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്‍റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അത് പണിയേണ്ടതിന് അയക്കേണമേ” എന്നു ഉണർത്തിച്ചു.

6 അതിന് രാജാവ്: “നിന്‍റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും” എന്നു എന്നോടു ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയക്കുവാൻ രാജാവിന് സമ്മതമായി. ഞാൻ ഒരു കാലാവധിയും പറഞ്ഞു.

7 “രാജാവിന് ഹിതമെങ്കിൽ, ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്

8 അവർക്ക് എഴുത്തുകളും ആലയത്തോട് ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്‍റെ മതിലിനും ഞാൻ ചെന്നു പാർക്കുവാനിരിക്കുന്ന വീടിനും ഉത്തരം മുതലായവ ഉണ്ടാക്കുവാൻ ആവശ്യമായ മരം തരേണ്ടതിന് രാജാവിന്‍റെ വനവിചാരകനായ ആസാഫിന് ഒരു എഴുത്തും നല്കേണമേ” എന്നും ഞാൻ രാജാവിനോട് അപേക്ഷിച്ചു. എന്‍റെ ദൈവത്തിന്‍റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്ക് തന്നു.

9 അങ്ങനെ ഞാൻ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽവന്ന് രാജാവിന്‍റെ എഴുത്ത് അവർക്ക് കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരപ്പടയാളികളേയും എന്നോടുകൂടെ അയച്ചിരുന്നു.

10 ഹോരോന്യനായ ഹോരോന്യ പട്ടണവാസിയായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇത് കേട്ടപ്പോൾ യിസ്രായേൽ മക്കൾക്ക് ഗുണം ചെയ്‌വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി.

11 ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

12 ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു. എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.

13 ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു.

14 പിന്നെ ഞാൻ ഉറവുവാതില്ക്കലേയ്ക്കും രാജാവിന്‍റെ കുളത്തിങ്കലേക്കും ചെന്നു. എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന് കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.

15 രാത്രിയിൽ തന്നെ ഞാൻ തോട്ടിന്‍റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിൽ വഴിയായി മടങ്ങിപ്പോന്നു.

16 ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല. അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.

17 അനന്തരം ഞാൻ അവരോട്: “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; യെരൂശലേം ശൂന്യമായും അതിന്‍റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുന്നു. ആകയാൽ വരുവിൻ; നാം ഇനിയും നിന്ദിതരാകാതിരിക്കേണ്ടതിന് യെരൂശലേമിന്‍റെ മതിൽ പണിയുക” എന്നു പറഞ്ഞു.

18 എന്‍റെ ദൈവത്തിന്‍റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോട് കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ

19 എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇത് കേട്ട് ഞങ്ങളെ പരിഹസിച്ച് നിന്ദിച്ചു; “നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോട് മത്സരിപ്പാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു.

20 അതിന് ഞാൻ അവരോട്: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും; ആകയാൽ തന്‍റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റ് പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കയില്ല” എന്നുത്തരം പറഞ്ഞു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Neemias 2, comparar traduções ou montar um estudo — tudo direto pelo WhatsApp.