Lucas 15

Indian Revised Version in Malayalam (MAL)

1 ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേൾക്കുവാൻ അവന്‍റെ അടുക്കൽ വന്നു.

2 ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.

3 അവരോട് അവൻ ഈ ഉപമ പറഞ്ഞു:

4 നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?

5 കണ്ടു കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:

6 കാണാതെപോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.

7 അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

8 അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?

9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.

10 അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

11 പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.

12 അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.

13 അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.

14 എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി.

15 അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്‍റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.

16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല.

17 അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.

18 ഞാൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ ചെന്നു അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.

19 ഇനി നിന്‍റെ “മകൻ”എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്‍റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

20 അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി.

21 മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.

22 അപ്പൻ തന്‍റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്‍റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.

23 ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.

24 ഈ എന്‍റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

25 അവന്‍റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിൻ്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ടു,

26 ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.

27 അവൻ അവനോട്: നിന്‍റെ സഹോദരൻ വന്നു; നിന്‍റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.

28 അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.

29 അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്‍റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.

30 വേശ്യമാരോടുകൂടി നിന്‍റെ മുതൽ നശിപ്പിച്ച ഈ നിന്‍റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.

31 അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻ്റെത് ആകുന്നു.

32 നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Lucas 15, comparar traduções ou montar um estudo — tudo direto pelo WhatsApp.