Jeremias 27

Indian Revised Version in Malayalam (MAL)

1 യോശീയാവിന്‍റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ:

2 “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ കയറും നുകവും ഉണ്ടാക്കി നിന്‍റെ കഴുത്തിൽ വെക്കുക.

3 പിന്നെ അവയെ യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ ഏദോംരാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻ രാജാവിനും കൊടുത്തയച്ച്,

4 അവരുടെ യജമാനന്മാരോടു പറയുവാൻ നീ അവരോടു കല്പിക്കേണ്ടത്: “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറയുവിൻ:

5 “ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്ക് ബോധിച്ചവനു ഞാൻ അത് കൊടുക്കും.

6 ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്‍റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.

7 സകലജനതകളും അവനെയും അവന്‍റെ മകനെയും മകന്‍റെ മകനെയും അവന്‍റെ ദേശത്തിന്‍റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്‍റെശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.

8 ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കുകയോ ബാബേൽരാജാവിന്‍റെ നുകത്തിന് കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും ഞാൻ അവന്‍റെ കൈകൊണ്ട് നശിപ്പിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

9 “നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനവാദികളുടെയും ക്ഷുദ്രക്കാരുടെയും വാക്ക് നിങ്ങൾ കേൾക്കരുത്.

10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളയുവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു.

11 എന്നാൽ ബാബേൽരാജാവിന്‍റെ നുകത്തിന് കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

12 ഞാൻ അങ്ങനെ തന്നെ യെഹൂദാ രാജാവായ സിദെക്കീയാവിനോടും പ്രസ്താവിച്ചതെന്തെന്നാൽ: “നിങ്ങൾ ബാബേൽരാജാവിന്‍റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്‍റെ ജനത്തെയും സേവിച്ച് ജീവിച്ചുകൊള്ളുവിൻ.

13 ബാബേൽരാജാവിനെ സേവിക്കാത്ത ജനതയെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്‍റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്?

14 ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്ക് കേൾക്കരുത്; അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.

15 ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളയുവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവിധം അവർ എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.

16 പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ താമസിയാതെ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും’ എന്നു പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.

17 അവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്ളുവിൻ; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്?

18 അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാടു അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവർ സൈന്യങ്ങളുടെ യഹോവയോടു യാചന കഴിക്കട്ടെ.

19 “ബാബേൽരാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാ രാജാവായ യെഖൊന്യാവിനെയും യെഹൂദായിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,

20 അവൻ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളും കടലും പീഠങ്ങളും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

21 അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നെ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

22 “അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നീട് ഞാൻ അവയെ ഈ സ്ഥലത്ത് മടക്കിവരുത്തും” എന്നു യഹോവയുടെ അരുളപ്പാട്.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jeremias 27, comparar traduções ou montar um estudo — tudo direto pelo WhatsApp.