Jeremias 19

Indian Revised Version in Malayalam (MAL)

1 യഹോവ ഇപ്രകാരം കല്പിച്ചു: “നീ പോയി കുശവനോട് ഒരു മൺകുടം വിലയ്ക്കു വാങ്ങി, ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട്,

2 ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകൾ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

3 “യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവൻ്റെ ചെവി തരിച്ചുപോകും.

4 “അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപം കാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും

5 ബാലിനു ദഹനയാഗങ്ങളായി അവരുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിക്കുവാൻ പൂജാഗിരികൾ പണിയുകയും ചെയ്തിരിക്കുന്നു. അത് ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സിൽ വന്നിട്ടുമില്ല.

6 അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു.

7 “അങ്ങനെ ഞാൻ ഈ സ്ഥലത്തുവച്ച് യെഹൂദായുടെയും യെരൂശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴ്ത്തുകയും, അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുകയും ചെയ്യും.

8 ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിന് നേരിട്ട സകലബാധകളും നിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.

9 അവരുടെ ശത്രുക്കളും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും.

10 “പിന്നെ നിന്നോടുകൂടെ വന്ന പുരുഷന്മാരുടെ കൺമുമ്പിൽ നീ ആ മൺകുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:

11 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കുവാൻ കഴിയാത്തവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ, ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കം ചെയ്യുവാൻ വേറെ സ്ഥലമില്ലായ്കയാൽ അവരെ തോഫെത്തിൽ അടക്കം ചെയ്യും.

12 ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിനു സമമാക്കും” എന്നു യഹോവയുടെ അരുളപ്പാടു.

13 മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാ രാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും.”

14 അനന്തരം യഹോവ തന്നെ പ്രവചിക്കുവാൻ അയച്ചിരുന്ന തോഫെത്തിൽനിന്ന് യിരെമ്യാവ് വന്ന്, യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ നിന്നുകൊണ്ട് സകലജനത്തോടും:

15 “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്‍റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും” എന്നു പറഞ്ഞു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jeremias 19, comparar traduções ou montar um estudo — tudo direto pelo WhatsApp.