Ezequiel 5

Indian Revised Version in Malayalam (MAL)

1 മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്‍റെ തലയും താടിയും ക്ഷൗരം ചെയ്യുക; പിന്നെ തുലാസ്സ് എടുത്ത് ആ രോമം തൂക്കി വിഭജിക്കുക.

2 ഉപരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്ന് നീ നഗരത്തിന്‍റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്‍റെ ചുറ്റും വാൾകൊണ്ട് അടിക്കേണം; മൂന്നിൽ ഒന്ന് കാറ്റത്ത് ചിതറിച്ചുകളയേണം; ഊരിപ്പിടിച്ച വാളുമായി ഞാൻ അവയ്ക്കു പിന്നാലെ ചെല്ലും.

3 അതിൽനിന്ന് അല്പം നീ എടുത്ത് നിന്‍റെ വസ്ത്രത്തിന്‍റെ അഗ്രത്തു കെട്ടേണം.

4 ഇതിൽ നിന്നു പിന്നെയും നീ അല്പം എടുത്ത് തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽ നിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.

5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇത് യെരൂശലേം ആകുന്നു; ഞാൻ അതിനെ ജനതകളുടെ മദ്ധ്യത്തിൽ വച്ചിരിക്കുന്നു; അതിന് ചുറ്റും രാജ്യങ്ങൾ ഉണ്ട്

6 അത് ദുഷ്പ്രവൃത്തിയിൽ മറ്റു ജനതകളെക്കാൾ എന്‍റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ അധികം എന്‍റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്‍റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്‍റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.”

7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജനതകളെക്കാൾ അധികം മത്സരിച്ച്, എന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്‍റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കുകകൊണ്ട്,

8 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ, ഞാൻ തന്നെ നിനക്കു വിരോധമായിരിക്കുന്നു; ജനതകൾ കാണത്തക്കവിധം ഞാൻ നിന്‍റെ നടുവിൽ ന്യായവിധികൾ നടത്തും.

9 നിന്‍റെ സകല മ്ലേച്ഛതകളും നിമിത്തം, ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്തതും, മേലാൽ ചെയ്യാത്തതുമായ കാര്യം നിന്‍റെ മദ്ധ്യത്തിൽ ചെയ്യും.

10 ആകയാൽ നിന്‍റെ മദ്ധ്യത്തിൽ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ മുഴുവനും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.”

11 അതുകൊണ്ട് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: “നിന്‍റെ എല്ലാ ഹീനപ്രവൃത്തികളാലും സകലമ്ലേച്ഛതകളാലും എന്‍റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിക്കാതെ എന്‍റെ കടാക്ഷം നിന്നിൽനിന്ന് മാറ്റിക്കളയും; ഞാൻ കരുണ കാണിക്കുകയുമില്ല.

12 നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്‍റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നിനെ നിന്‍റെ ചുറ്റും വാൾകൊണ്ട് വീഴും; മൂന്നിൽ ഒന്ന് ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

13 അങ്ങനെ എന്‍റെ കോപത്തിനു നിവൃത്തിവരും; ഞാൻ അവരോട് എന്‍റെ ക്രോധം തീർത്ത് തൃപ്തനാകും; എന്‍റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്‍റെ തീക്ഷ്ണതയിൽ അത് അരുളിച്ചെയ്തു എന്നു അവർ അറിയും.

14 വഴിപോകുന്ന എല്ലാവരും കാണത്തക്കവിധം ഞാൻ നിന്നെ നിന്‍റെ ചുറ്റുമുള്ള ജനതകളുടെ ഇടയിൽ ശൂന്യവും നിന്ദ്യവുമാക്കും.

15 ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്‍റെ ചുറ്റുമുള്ള ജനതകൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും” യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

16 “നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്ക് ക്ഷാമം വർദ്ധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.

17 നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്‍റെനേരെ വരുത്തും” യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 5, comparar traduções ou montar um estudo — tudo direto pelo WhatsApp.