Ezequiel 37

Indian Revised Version in Malayalam (MAL)

1 യഹോവയുടെ കൈ എന്‍റെ മേൽ വന്ന്, യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ച്, താഴ്വരയുടെ നടുവിൽ നിർത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.

2 അവിടുന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി; തുറസ്സായ താഴ്വരയിൽ അവ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.

3 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?” എന്നു ചോദിച്ചു;

4 അവിടുന്ന് എന്നോട് കല്പിച്ചത്: “നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ!

5 യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും.

6 ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ച് മാംസം പിടിപ്പിച്ച് നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞ് നിങ്ങൾ ജീവിക്കേണ്ടതിന് നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

7 എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.

8 പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.

9 അപ്പോൾ അവിടുന്ന് എന്നോട് കല്പിച്ചത്: “ശ്വാസത്തോട് പ്രവചിക്കുക; മനുഷ്യപുത്രാ, നീ പ്രവചിച്ച് കാറ്റിനോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക.”

10 അവിടുന്ന് എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.

11 പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്നു അവർ പറയുന്നു.

12 അതുകൊണ്ട് നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.

13 അങ്ങനെ എന്‍റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

14 നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്‍റെ ശ്വാസത്തെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്ത് പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്നു യഹോവയുടെ അരുളപ്പാട്.”

15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

16 മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ: ‘യെഹൂദായ്ക്കും അവനോട് ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും’ എന്നു എഴുതിവയ്ക്കുക; പിന്നെ മറ്റൊരു വടി എടുത്ത് അതിന്മേൽ: ‘എഫ്രയീമിന്‍റെ വടിയായ യോസേഫിനും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും’ എന്നു എഴുതിവയ്ക്കുക.

17 പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്‍റെ കയ്യിൽ ഒന്നായിത്തീരും.

18 ‘ഇതിന്‍റെ അർത്ഥം എന്തെന്ന് നീ ഞങ്ങളെ അറിയിക്കുകയില്ലയോ?’ എന്നു നിന്‍റെ സ്വജാതിക്കാർ നിന്നോട് ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടത്:

19 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്‍റെ കയ്യിലുള്ള യോസേഫിന്‍റെ വടിയും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ വടിയോടു തന്നെ, ചേർത്ത് ഒരു വടിയാക്കും; അവർ എന്‍റെ കയ്യിൽ ഒന്നായിരിക്കും.’

20 നീ എഴുതിയ വടികൾ അവരുടെ കൺമുമ്പിൽ നിന്‍റെ കയ്യിൽ ഇരിക്കേണം.

21 പിന്നെ നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് കൂട്ടി എല്ലാഭാഗത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.

22 ഞാൻ അവരെ ദേശത്ത്, യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ, ഏകജനതയാക്കും; ഒരു രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജനതയായിരിക്കുകയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.

23 അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും അവരെ സ്വയം മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്ന് ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.

24 ”എന്‍റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും; അവർ എന്‍റെ വിധികളിൽ നടന്ന് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും.

25 എന്‍റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ വസിച്ചിരുന്നതും ആയ ദേശത്ത് അവർ വസിക്കും; അവരും, മക്കളും, മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും.

26 ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമം ആയിരിക്കും; ഞാൻ അവരെ സ്ഥിരപ്പെടുത്തി, വർദ്ധിപ്പിച്ച് അവരുടെ നടുവിൽ എന്‍റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

27 എന്‍റെ നിവാസം അവരോടുകൂടി ആയിരിക്കും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.

28 എന്‍റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്ന് ജനതകൾ അറിയും.”

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 37, comparar traduções ou montar um estudo — tudo direto pelo WhatsApp.