Ezequiel 11

Indian Revised Version in Malayalam (MAL)

1 അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിൻ്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്‍റെ പ്രഭുക്കന്മാരായ അസ്സീരിന്‍റെ മകൻ യയസന്യാവിനെയും ബെനായാവിന്‍റെ മകൻ പെലത്യാവിനെയും കണ്ടു.

2 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേട് നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

3 ‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്നു അവർ പറയുന്നു.

4 അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്നു കല്പിച്ചു.

5 അപ്പോൾ യഹോവയുടെ ആത്മാവ് എന്‍റെ മേൽ വന്ന് എന്നോട് കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.

6 നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.

7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്‍റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്‍റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.

8 നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെനേരെ വരുത്തും” എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

9 ഞാൻ നിങ്ങളെ അതിന്‍റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.

10 നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്‍റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

11 ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്‍റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും.

12 എന്‍റെ ചട്ടങ്ങളിൽ നടക്കുകയോ എന്‍റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.”

13 ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്‍റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്നു പറഞ്ഞു.

14 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

15 “മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്‍റെ ചാർച്ചക്കാരായ നിന്‍റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽ ഗൃഹത്തോടും പറയുന്നത്.

16 അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും.”

17 “ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്ക് തരും.

18 “അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.

19 അവർ എന്‍റെ ചട്ടങ്ങളിൽ നടന്ന് എന്‍റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.

20 അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.

21 എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

22 അനന്തരം കെരൂബുകൾ ചിറകുവിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വവും അവക്കുമീതെ ഉണ്ടായിരുന്നു.

23 യഹോവയുടെ മഹത്വം നഗരത്തിന്‍റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.

24 എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെവിട്ടു പൊങ്ങിപ്പോയി.

25 ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 11, comparar traduções ou montar um estudo — tudo direto pelo WhatsApp.