Ezequiel 1

Indian Revised Version in Malayalam (MAL)

1 എന്‍റെ ആയുസിന്‍റെ മുപ്പതാം ആണ്ട് നാലാംമാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്ത് പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടു.

2 യെഹോയാഖീൻ രാജാവിൻ്റെ പ്രവാസത്തിന്‍റെ അഞ്ചാം ആണ്ടിൽ നാലാംമാസം അഞ്ചാം തീയതി തന്നെ,

3 കല്ദയദേശത്ത് കെബാർനദീതീരത്തുവച്ച് ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കരവും അവന്‍റെമേൽ ഉണ്ടായിരുന്നു.

4 ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും ഒരു വലിയ മേഘവും ആളിക്കത്തുന്ന തീയും വരുന്നത് കണ്ടു; അതിന്‍റെ ചുറ്റും ഒരു പ്രകാശവും അതിന്‍റെ നടുവിൽനിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.

5 അതിന്‍റെ നടുവിൽ നാലു ജീവികളുടെ രൂപസാദൃശ്യം കണ്ടു; അവയുടെ രൂപത്തിന് മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.

6 ഓരോന്നിന് നാലു മുഖവും നാലു ചിറകും വീതം ഉണ്ടായിരുന്നു.

7 അവയുടെ കാൽ നിവർന്നതും, പാദങ്ങൾ കാളക്കിടാവിൻ്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.

8 അവയ്ക്കു നാലു ഭാഗത്തും ചിറകിന്‍റെ കീഴിലായി മനുഷ്യന്‍റെ കൈകൾ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇപ്രകാരം ആയിരുന്നു.

9 അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.

10 അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്ത് സിംഹമുഖവും ഇടത്തുഭാഗത്ത് കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.

11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈ രണ്ടു ചിറകുകൾ തമ്മിൽ സ്പർശിച്ചും ഈ രണ്ടു ചിറകുകൾകൊണ്ട് ശരീരം മറച്ചും ഇരുന്നു.

12 അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ട സ്ഥലത്തേക്ക് തന്നെ പോകും.

13 ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അത് ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്ന് മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.

14 ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.

15 ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ജീവികളുടെ അരികിൽ നാലു മുഖത്തിനും നേരെ ഓരോ ചക്രം കണ്ടു.

16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിൻ്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരേ ആകൃതി ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.

17 അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ല.

18 അവയുടെ പട്ട പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിൻ്റെയും പട്ടകൾക്കു ചുറ്റും അടുത്തടുത്ത് കണ്ണുണ്ടായിരുന്നു.

19 ജീവികൾ പോകുമ്പോൾ ചക്രങ്ങളും ഒപ്പം പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.

20 ആത്മാവിനു പോകേണ്ട സ്ഥലത്തെല്ലാം അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് ചക്രങ്ങൾ അവയോടുകൂടി പൊങ്ങും.

21 ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടി പൊങ്ങും.

22 ജീവികളുടെ തലയ്ക്കുമീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിൻ്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കുമീതെ വിരിഞ്ഞിരുന്നു.

23 വിതാനത്തിൻ്റെ കീഴിൽ അവയുടെ ചിറകുകൾ നേർക്കുനേരെ വിടർന്നിരുന്നു; ഓരോ ജീവിക്കും ശരീരത്തിന്‍റെ ഇരുഭാഗവും മൂടുവാൻ ഈരണ്ടു ചിറകുകൾ വീതം ഉണ്ടായിരുന്നു.

24 അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്‍റെ ശബ്ദംപോലെയും സർവ്വശക്തനായ ദൈവത്തിന്‍റെ നാദംപോലെയും ഒരു സൈന്യത്തിന്‍റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.

25 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.

26 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിൻ്റെ കാഴ്ചപോലെ സിംഹാസനത്തിന്‍റെ രൂപവും സിംഹാസനത്തിന്‍റെ രൂപത്തിന്മേൽ അതിന് മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.

27 അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീപോലെ ഞാൻ കണ്ടു; അതിന്‍റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.

28 അതിന്‍റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിൻ്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്‍റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അത് കണ്ടിട്ട് ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുവന്‍റെ ശബ്ദവും ഞാൻ കേട്ടു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 1, comparar traduções ou montar um estudo — tudo direto pelo WhatsApp.