Efésios 2

Indian Revised Version in Malayalam (MAL)

1 അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.

2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു.

3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്‍റെ മക്കൾ ആയിരുന്നു.

4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം

5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —

6 ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്‍റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്

7 ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.

8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്‍റെ ദാനമത്രേയാകുന്നു.

9 ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.

10 നാം ദൈവത്തിന്‍റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

11 അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമ്മക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;

12 അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിൻ്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.

13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്‍റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,

15 സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,

16 ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.

17 അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.

18 ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.

19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ.

20 ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.

21 അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.

22 അവനിൽ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Efésios 2, comparar traduções ou montar um estudo — tudo direto pelo WhatsApp.