Deuteronômio 23

Indian Revised Version in Malayalam (MAL)

1 ”ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

2 ”ജാരസന്തതി യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

3 ”ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

4 നിങ്ങൾ മിസ്രയീമിൽ നിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുമായി വഴിയിൽ നിങ്ങളെ സ്വീകരിക്കാതിരുന്നതുകൊണ്ടും നിന്നെ ശപിക്കുവാൻ അവർ മെസൊപ്പൊത്താമ്യയിലെ പെഥോരിൽനിന്ന് ബെയോരിന്‍റെ മകനായ ബിലെയാമിനെ നിങ്ങൾക്ക് വിരോധമായി കൂലിയ്ക്കു വിളിപ്പിച്ചതുകൊണ്ടും തന്നെ.

5 എന്നാൽ ബിലെയാമിന് ചെവികൊടുക്കുവാൻ നിന്‍റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്‍റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.

6 ആകയാൽ നിന്‍റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.

7 ”ഏദോമ്യനെ വെറുക്കരുത്; അവൻ നിന്‍റെ സഹോദരനല്ലയോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്‍റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.

8 അവർക്ക് ജനിക്കുന്ന മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9 ”ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിക്കുവാൻ നീ സൂക്ഷിച്ചുകൊള്ളേണം.

10 രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകേണം; പാളയത്തിനകത്ത് വരരുത്.

11 സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചശേഷം അവനു പാളയത്തിനകത്തു വരാം.

12 വിസർജ്ജനത്തിനു പോകുവാൻ നിനക്കു പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കേണം.

13 നിന്‍റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; വിസർജ്ജനത്തിന് ഇരിക്കുമ്പോൾ അതുകൊണ്ട് ഒരു കുഴി കുഴിച്ച് നിന്‍റെ വിസർജ്ജ്യം മൂടിക്കളയേണം.

14 നിന്‍റെ ദൈവമായ യഹോവ നിന്നെ രക്ഷിക്കുവാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്‍റെ പാളയത്തിന്‍റെ മദ്ധ്യത്തിൽ നടക്കുന്നു; നിങ്ങളുടെ ഇടയിൽ മാലിന്യം കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്‍റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15 ”യജമാനനെ വിട്ട് നിന്‍റെ അടുക്കൽ ശരണം പ്രാപിക്കുവാൻ വന്ന ദാസനെ യജമാനന്‍റെ കയ്യിൽ ഏല്പിക്കരുത്.

16 അവൻ നിങ്ങളുടെ ഇടയിൽ ഏതെങ്കിലും പട്ടണത്തിൽ തനിക്കു ബോധിച്ചിടത്ത് നിന്നോടുകൂടെ പാർക്കട്ടെ; അവനെ ബുദ്ധിമുട്ടിക്കരുത്.

17 ”യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.

18 ആണോ പെണ്ണോ ആയ വേശ്യയുടെ കൂലിയും നായുടെ വിലയും നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായും കൊണ്ടുവരരുത്; ഇവ രണ്ടും നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

19 ”പണത്തിനോ, ആഹാരത്തിനോ, വായ്പ്പ കൊടുക്കുന്ന ഏതെങ്കിലും വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.

20 അന്യനോട് പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ കൈവയ്ക്കുന്നതിലൊക്കെയും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോട് പലിശ വാങ്ങരുത്.

21 ”നിന്‍റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിക്കുവാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കും; അത് നിനക്കു പാപമായിരിക്കും.

22 നേരാതിരിക്കുന്നത് പാപം ആകയില്ല.

23 നിന്‍റെ നാവിൽനിന്നു വീണത് നിവർത്തിക്കുകയും വായ്കൊണ്ട് പറഞ്ഞ സ്വമേധാദാനം നിന്‍റെ ദൈവമായ യഹോവയ്ക്ക് നേർന്നതുപോലെ നിവർത്തിക്കുകയും വേണം.

24 ”കൂട്ടുകാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാകുംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്‍റെ പാത്രത്തിൽ ഇടരുത്.

25 ”കൂട്ടുകാരന്‍റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്‍റെ വിളവിൽ അരിവാൾ വെക്കരുത്.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Deuteronômio 23, comparar traduções ou montar um estudo — tudo direto pelo WhatsApp.