2 Samuel 5

Indian Revised Version in Malayalam (MAL)

1 അതിനുശേഷം സകല യിസ്രായേൽഗോത്രങ്ങളും ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്‍റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

2 മുമ്പു ശൗല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിനു പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.

3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഹെബ്രോനിൽ രാജാവിന്‍റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടിചെയ്തു; അവർ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു.

4 ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.

5 അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും യെഹൂദായെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.

6 രാജാവും അവന്‍റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിക്കുവാൻ കഴിയുകയില്ല എന്നു വിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.

7 എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അത് തന്നെ ദാവീദിന്‍റെ നഗരം).

8 അന്ന് ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.

9 ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്‍റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.

10 സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടിയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.

11 സോർരാജാവായ ഹൂരാം ദാവീദിന്‍റെ അടുക്കൽ ദേവദാരുക്കൾക്കൊപ്പം സന്ദേശവാഹകരെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.

12 ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്‍റെ ജനമായ യിസ്രായേൽ നിമിത്തം തന്‍റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.

13 ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.

14 യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,

15 യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ,

16 എലീശാമാ, എല്യാദാവ്, എലീഫേലെത്ത്.

17 എന്നാൽ അവർ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ടു കോട്ടയിലേക്ക് പോയി.

18 ഫെലിസ്ത്യർ വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.

19 അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ?” എന്നു ചോദിച്ചു.

20 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്‍റെ മുമ്പിൽ എന്‍റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്നു പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ വിളിച്ചുവരുന്നു.

21 അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്‍റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു. അവർ അവയെ ചുട്ടുകളഞ്ഞു.

22 ഫെലിസ്ത്യർ പിന്നെയും വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.

23 ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.

24 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി സൈന്യം നടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യ സൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്നു അരുളപ്പാടുണ്ടായി.

25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗിബമുതൽ ഗേസെർവരെ തോല്പിച്ചു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 5, comparar traduções ou montar um estudo — tudo direto pelo WhatsApp.