2 Samuel 10

Indian Revised Version in Malayalam (MAL)

1 അതിന്‍റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്‍റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.

2 അപ്പോൾ ദാവീദ്: “ഹാനൂന്‍റെ പിതാവായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്‍റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്‍റെ പിതാവിനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറയുവാൻ തന്‍റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.

3 ദാവീദിന്‍റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ യജമാനനായ ഹാനൂനോട്: “ദാവീദ് നിന്‍റെ പിതാവിനെ ബഹുമാനിക്കുന്നതുകൊണ്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്‍റെ അടുക്കൽ അയച്ചത് എന്നു തോന്നുന്നുവോ? പട്ടണത്തെ നിരീക്ഷിച്ച് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളയുവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്‍റെ അടുക്കൽ അയച്ചത്” എന്നു പറഞ്ഞു.

4 അപ്പോൾ ഹാനൂൻ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരം ചെയ്യിപ്പിച്ച് അവരുടെ അങ്കികളുടെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.

5 ദാവീദ്‌ രാജാവ് ഇത് അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ച്: നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോ പട്ടണത്തില്‍ താമസിക്കുവിൻ; പിന്നെ മടങ്ങിവരാം എന്നു പറയിപ്പിച്ചു.

6 തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മയഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.

7 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

8 അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കൽ പടക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രഹോബിലെയും അരാമ്യരും തോബ്യരും മയഖ്യരും മറ്റൊരു ഭാഗമായി മൈതാനത്തായിരുന്നു.

9 തന്‍റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്‍റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേർക്ക് അണിനിരത്തി.

10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:

11 “അരാമ്യർ എന്‍റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യേണം; എന്നാൽ അമ്മോന്യർ നിന്‍റെനേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്ക് സഹായം ചെയ്യും.

12 ധൈര്യമായിരിക്കുക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.

13 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യർക്കെതിരെ പടക്ക് അടുത്തു; അവർ അവന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി.

14 അരാമ്യർ ഓടിപ്പോകുന്നത് അമ്മോന്യർ കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

15 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി.

16 ഹദദേസെർ ആളയച്ച് നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്ക് വന്നു; ഹദദേസെരിന്‍റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.

17 അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലാ യിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്‍റെ നേരെ അണിനിരന്ന് അവനോട് യുദ്ധംചെയ്തു.

18 അരാമ്യർ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളേയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.

19 എന്നാൽ ഹദദേസെരിന്‍റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും അവർ യിസ്രായേലിനോടു തോറ്റു എന്നു കണ്ടു യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്യുവാൻ അരാമ്യർ ഭയപ്പെട്ടു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 10, comparar traduções ou montar um estudo — tudo direto pelo WhatsApp.