2 Reis 22

Indian Revised Version in Malayalam (MAL)

1 യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെദീദാ എന്നു പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്‍റെ മകൾ ആയിരുന്നു.

2 അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

3 യോശീയാ രാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:

4 “നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽക്കാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്‍റെ കണക്ക് അവൻ നോക്കട്ടെ.

5 അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർക്കേണ്ടതിന്

6 അതിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ.

7 എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്‍റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്.”

8 മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്‍റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു.

9 കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്‍റെ അടുക്കൽ ചെന്നു രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു.

10 ഹില്ക്കീയാപുരോഹിതൻ എന്‍റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.

11 രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ടു വസ്ത്രം കീറി;

12 രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്‍റെ മകൻ അഹീക്കാമിനോടും മീഖായാവിന്‍റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:

13 “നിങ്ങൾ ചെന്നു, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കും വേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെനേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്നു കല്പിച്ചു.

14 അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്‍റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്‍റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു - അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു - അവളോടു സംസാരിച്ചു.

15 അവൾ അവരോട് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്‍റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:

16 ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും.

17 അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിന്‍റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല.

18 “എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19 അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്‍റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്നു യഹോവയുടെ അരുളപ്പാടു.

20 അതുകൊണ്ട് ഞാൻ നിന്നെ നിന്‍റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്‍റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Reis 22, comparar traduções ou montar um estudo — tudo direto pelo WhatsApp.