1 Samuel 7

Indian Revised Version in Malayalam (MAL)

1 കിര്യത്ത്-യെയാരീമിൽ വസിക്കുന്നവർ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്‍റെ വീട്ടിൽ കൊണ്ടുപോയി; അവന്‍റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.

2 പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് വളരെക്കാലം, ഏകദേശം ഇരുപതു വർഷം കഴിഞ്ഞു. യിസ്രായേൽ ജനമെല്ലാം യഹോവയോട് വിലപിച്ചു.

3 അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽജനത്തോടും: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും, നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞ്, നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുകയും, അവനെ മാത്രം സേവിക്കയും ചെയ്യുക; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് വിടുവിക്കും” എന്നു പറഞ്ഞു.

4 അങ്ങനെ യിസ്രായേൽ മക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.

5 പിന്നീട് ശമൂവേൽ: “എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും” എന്നു പറഞ്ഞു.

6 അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളംകോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽ മക്കൾക്ക് ന്യായപാലനം ചെയ്തു.

7 യിസ്രായേൽ മക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യ പ്രഭുക്കന്മാർ യിസ്രായേൽ ജനങ്ങളെ ആക്രമിക്കുവാൻ ചെന്നു; യിസ്രായേൽ മക്കൾ അത് കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.

8 യിസ്രായേൽ മക്കൾ ശമൂവേലിനോട്: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കേണ്ടതിന്, ഞങ്ങൾക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്കരുതേ” എന്നു പറഞ്ഞു.

9 അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി.

10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.

11 യിസ്രായേൽ മക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു.

12 പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.

13 ഇങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി, പിന്നെ യിസ്രായേൽദേശത്തേക്ക് വന്നതുമില്ല; ശമൂവേലിന്‍റെ കാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്ക് വിരോധമായിരുന്നു.

14 എക്രോൻ മുതൽ ഗത്ത്‌ വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.

15 ശമൂവേൽ തന്‍റെ ജീവകാലം മുഴുവനും യിസ്രായേലിനു ന്യായപാലനം ചെയ്തു.

16 അവൻ എല്ലാ വർഷവും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽ വച്ചു യിസ്രായേലിനു ന്യായപാലനം ചെയ്തിട്ട് രാമയിലേക്ക് മടങ്ങിപ്പോരും;

17 അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവൻ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 7, comparar traduções ou montar um estudo — tudo direto pelo WhatsApp.