1 Samuel 21

Indian Revised Version in Malayalam (MAL)

1 ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത്?” എന്നു ചോദിച്ചു.

2 ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്നു കല്പിച്ചിരിക്കുന്നു. എന്‍റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു.

3 അതുകൊണ്ട് നിന്‍റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരേണം” എന്നു പറഞ്ഞു.

4 അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്‍റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന്” ഉത്തരം പറഞ്ഞു.

5 ദാവീദ് പുരോഹിതനോട്: “മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും” എന്നു പറഞ്ഞു.

6 അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

7 എന്നാൽ അന്ന് ശൗലിന്‍റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു ഏദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൗലിന്‍റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു.

8 ദാവീദ് അഹീമേലെക്കിനോട്: “ഇവിടെ നിന്‍റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്‍റെ കാര്യം വളരെ വേഗം നിർവ്വഹിക്കാനുള്ളതുകൊണ്ട് ഞാൻ എന്‍റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല” എന്നു പറഞ്ഞു.

9 അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാൾ ഏഫോദിന്‍റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു.

10 പിന്നെ ശൗലിന്‍റെ അടുത്ത് നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്ത്‌ രാജാവായ ആഖീശിന്‍റെ അടുക്കൽ ഓടിച്ചെന്നു.

11 എന്നാൽ ആഖീശിന്‍റെ ഭൃത്യന്മാർ അവനോട്: “ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?

12 ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത്‌ രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.

13 അവരുടെ മുമ്പാകെ തന്‍റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്‍റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.

14 ആഖീശ് തന്‍റെ ഭൃത്യന്മാരോട്: “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്‍റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?

15 എന്‍റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്‍റെ അരമനയിൽ ആണോ ഇവൻ വരേണ്ടത്?” എന്നു പറഞ്ഞു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 21, comparar traduções ou montar um estudo — tudo direto pelo WhatsApp.