Zacarias 11

Malayalam Bible (GL_MALAYALAM)

1 ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്കു ഇരയായ്തീരേണ്ടതിന്നു വാതിൽ തുറന്നുവെക്കുക.

2 ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുർഗ്ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലങ്ങളേ, ഓളിയിടുവിൻ!

3 ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?

4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക.

5 അവയെ മേടിക്കുന്നവർ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായ്തീർന്നതുകൊണ്ടു യഹോവെക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.

6 ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവൻ ദേശത്തെ തകർത്തുകളയും; അവരുടെ കയ്യിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല.

7 അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.

8 എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവർക്കു എന്നോടും നീരസം തോന്നിയിരുന്നു.

9 ഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതൈ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാൻ പറഞ്ഞു.

10 അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.

11 അതു ആ ദിവസത്തിൽ തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു.

12 ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.

13 എന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

14 അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോൽ മുറിച്ചുകളഞ്ഞു.

15 എന്നാൽ യഹോവ എന്നോടു കല്പിച്ചതു: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊൾക.

16 ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.

17 ആട്ടിൻ കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരൾച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Zacarias 11, comparar traduções ou montar um estudo — tudo direto pelo WhatsApp.