Ezequiel 48

Malayalam Bible (GL_MALAYALAM)

1 എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ളോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.

2 ദാന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഓഹരി ഒന്നു.

3 ആശേരിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്നു.

4 നഫ്താലിയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്നു.

5 മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്നു.

6 എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഓഹരി ഒന്നു.

7 രൂബേന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു.

8 യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.

9 നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.

10 ഈ വിശുദ്ധവഴിപാടു പുരോഹിതന്മാർക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.

11 അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.

12 അങ്ങനെ അതു അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.

13 പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യർക്കു ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.

14 അവർ അതിൽ ഒട്ടും വിൽക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യർക്കു കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ.

15 എന്നാൽ ഇരുപത്തയ്യായിരംമുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിൻ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.

16 അതിന്റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.

17 നഗരത്തിന്നുള്ള വെളിൻ പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.

18 എന്നാൽ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.

19 യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം.

20 വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം.

21 ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം;

22 പ്രഭുവിന്നുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തു മുതല്ക്കും നഗരസ്വത്തുമുതല്ക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയിൽ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.

23 ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഓഹരി ഒന്നു.

24 ബെന്യാമീന്റെ അതിരിങ്കൽ കഴിക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഓഹരി ഒന്നു.

25 ശിമെയൊന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു.

26 യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു.

27 സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഓഹരി ഒന്നു.

28 ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കെ ഭാഗത്തു അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.

29 നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഓഹരികൾ ഇവതന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

30 നഗരത്തിന്റെ പരിമാണമാവിതു: വടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.

31 നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.

32 കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.

33 തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.

34 പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.

35 അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 48, comparar traduções ou montar um estudo — tudo direto pelo WhatsApp.