2 Crônicas 31

Malayalam Bible (GL_MALAYALAM)

1 ഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.

2 അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുക്കുറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.

3 രാജാവു ഹോമയാഗങ്ങൾക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായിട്ടും തന്നേ സ്വന്തവകയിൽനിന്നു ഒരു ഓഹരി നിശ്ചയിച്ചു.

4 യെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു.

5 ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.

6 യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.

7 മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.

8 യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.

9 യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.

10 അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസർയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.

11 അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;

12 അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു.

13 യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസർയ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവു, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവർ കോനന്യാവിന്റെയും അവന്റെ അനുജൻ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു.

14 കിഴക്കെ വാതിൽ കാവൽക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാൻ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങൾക്കു മേൽവിചാരകനായിരുന്നു.

15 അവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാർക്കും, വലിയവർക്കും ചെറിയവർക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവു, അമർയ്യാവു, ശെഖന്യാവു എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.

16 മൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാർത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്റെ ആവശ്യംപോലെ കൂറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു

17 ആലയത്തിൽ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനംപിതൃഭവനമായി ചാർത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാർത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.

18 സർവ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാർത്തപ്പെട്ടവർക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ തങ്ങളുടെ ഉദ്യോഗങ്ങൾക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു.

19 പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരിൽ വംശാവലിയായി ചാർത്തപ്പെട്ട എല്ലാവർക്കും ഓഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാർക്കും ഓരോ പട്ടണത്തിൽ പേർവിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.

20 യെഹിസ്കീയാവു യെഹൂദയിൽ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചു.

21 അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Crônicas 31, comparar traduções ou montar um estudo — tudo direto pelo WhatsApp.